Mine

Tuesday, 21 June 2011

Biography - Articles [Mrs. Prothima Bedi]

1974 മെയ് മാസത്തിലാണ് ആദ്യമായി ഞാന്‍ യൂറോപ്പിലേക്കു പോയത്. പപ്പ (എന്റെ ഭര്‍ത്തൃപിതാവ് ബാബാബേഡി) കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറ്റലിയിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന ഒരു മാനസികരോഗചികിത്സകനായിരുന്നു അദ്ദേഹം. മാനസികരോഗചികിത്സയ്ക്കുള്ള ഒരു കേന്ദ്രം അദ്ദേഹം അവിടെ തുടങ്ങിയിരുന്നു. അവിടെ നിന്നാണ് എന്റെ കൊടുങ്കാറ്റുപോലുള്ള യൂറോപ്യന്‍ പര്യടനം തുടങ്ങുന്നത്. റോമിന്റെ വശ്യതയും സൗന്ദര്യവും എന്നെ അമ്പരിപ്പിച്ചു. ആ നഗരത്തില്‍ ബോംബെയിലേക്കാള്‍ കൂടുതല്‍ വായിനോക്കികള്‍ ഉണ്ടെന്നു തോന്നി. എന്റെ സാരി ഞാന്‍ ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പാക്കി. ആ നഗരവുമായി ഞാന്‍ പ്രണയത്തിലായി.
സംവേദികളായ, സുഭഗരായ ആളുകള്‍ എനിക്കു ചുറ്റും കൂടി. ഭൂരിഭാഗവും സൈക്കോഅനലിസ്റ്റുകളും പപ്പയുടെ സുഹൃത്തുക്കളും ശിഷ്യന്മാരുമായിരുന്നു. പപ്പ വളരെ കഠിനാധ്വാനിയായിരുന്നു. പക്ഷേ, എനിക്കുവേണ്ടി അദ്ദേഹം ഗംഭീരമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വല്ലാതെ ലാളിക്കപ്പെട്ടതുപോലെ എനിക്കു തോന്നി. ആകാശം എല്ലായ്‌പോഴും സ്വച്ഛമായിരുന്നു. നല്ല സൂര്യപ്രകാശമായിരുന്നു അവിടെ. തവിട്ടുനിറത്തിലുള്ള ഒരാളാകുക എന്നത് ഇറ്റലിയില്‍ പരിഷ്‌കാരമായിരുന്നു. അതുകൊണ്ട് ഞാന്‍ ശരിക്കും ഒരു പരിഷ്‌കാരിയായിരുന്നു. സ്വര്‍ണമഞ്ഞനിറമുള്ള ഒരു ബിക്കിനി ഞാന്‍ വാങ്ങിച്ചിരുന്നു. അതു ധരിച്ചുകൊണ്ട് എനിക്കുകിട്ടിയ ദാഹാര്‍ത്തമായ നോട്ടങ്ങളെ ഞാന്‍ ആസ്വദിച്ചു. എന്തുകൊണ്ടാണെന്നറിയില്ല, ഇന്ത്യക്കാരായ എല്ലാ പെണ്‍കുട്ടികളും സുന്ദരികളാണെന്ന് അവിടത്തെ ആളുകള്‍ വിശ്വസിച്ചു.

ഞാന്‍ വിമാനയാത്രയില്‍വെച്ച് പരിചയപ്പെട്ട അവിടത്തെ ആലിറ്റാലിയ ക്യാപ്റ്റന്‍ ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ച് മറ്റു ചിലരുടെയൊപ്പം അയാള്‍ എന്നെ ഒരു ഡിന്നറിന് കൊണ്ടുപോവുകയാണെന്നറിയിച്ചു. ആലിറ്റാലിയ ക്യാപ്റ്റന്‍ സുന്ദരനായിരുന്നു. പക്ഷേ അയാളുടെ വൃത്തികെട്ട വിശക്കുന്ന കണ്ണുകള്‍ എനിക്കിഷ്ടപ്പെട്ടില്ല. ഞാനിത് അയാളോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും ഞാനയാളുടെ ഡിന്നറിനുള്ള ക്ഷണം സ്വീകരിച്ചു. വൈകീട്ട് ഏഴരയ്ക്ക് അയാള്‍ എന്നെ കൊണ്ടുപോകാനെത്തി. അയാളുടെ കൂടെ മറ്റൊരു പെണ്ണുണ്ടായിരുന്നു എന്നത് എനിക്ക് ആശ്വാസമേകി.

'സ്വവര്‍ഗരതിക്കാര്‍ നടത്തുന്ന ഒരു ഉഗ്രന്‍ സ്ഥലത്തേക്കാണ് നിന്നെ ഞങ്ങള്‍ കൊണ്ടുപോകുന്നത്,' അയാള്‍ പറഞ്ഞു. 'അത് വളരെ രസകരമായ ഇടമാണ്. അവര്‍ രാഷ്ട്രീയത്തെക്കുറിച്ചും മറ്റും ചീത്തവാക്കുകള്‍ ഉപയോഗിച്ച് പാട്ടുപാടും. നമുക്കവിടെ ഒരു നാലാമനെ, ധനികനായ ഒരു ബാങ്കറെ കാണേണ്ടതുണ്ട്. ആ ഡിന്നറിന് കാശുകൊടുക്കുന്നത് അയാളാണ്.' ബാങ്കര്‍ സുന്ദരനായിരിക്കുമെന്ന് ഞാന്‍ കരുതി, രസികനായിരിക്കുമെന്നും. റസ്റ്റോറന്റിലെ രംഗം വളരെ ആഹ്ലാദകരമായിരുന്നു. എനിക്കത് പെട്ടെന്നിഷ്ടപ്പെട്ടു. ആളുകള്‍ അകത്തേക്കു കടന്നുവരുമ്പോള്‍ അവരുടെ ശരീരാവയവങ്ങളെക്കുറിച്ച് ഗായകര്‍ അഭിപ്രായം പറയാന്‍ തുടങ്ങി. ധാരാളം ചതുരക്ഷരപദങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരുന്നു. അവര്‍ കാമാതുരമായ ആംഗ്യങ്ങള്‍ കാട്ടി. ഇറ്റാലിയന്‍ ഭാഷയിലെ അശ്ലീലപദങ്ങള്‍ ധാരാളമുപയോഗിച്ചു. (ആലിറ്റാലിയ ക്യാപ്റ്റന്‍ ആ വാക്കുകള്‍ എനിക്ക് പരിഭാഷപ്പെടുത്തിത്തന്നുകൊണ്ടിരുന്നു. അയാള്‍ അത് ശരിക്കും ആസ്വദിച്ചു). ബാങ്കര്‍ അകത്തേക്ക് കടന്നുവന്നു. ഞാന്‍ ഉദ്ദേശിച്ചതുപോലുള്ള ആളായിരുന്നില്ല അയാള്‍. ഉയരം കുറഞ്ഞ, ഉരുണ്ട, കഷണ്ടി കയറിയ, വഴുവഴുപ്പന്‍. ആകെ കൊള്ളാവുന്നത് വൃത്തിയാക്കിവെച്ചിരുന്ന അയാളുടെ കൈകളാണ്. അയാള്‍ ഇറ്റാലിയന്‍ ഭാഷമാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്. പക്ഷേ, ആ ഭാഷയ്ക്ക് അയാളുടെ വായില്‍ അകപ്പെട്ടതുമൂലം എല്ലാ ആകര്‍ഷകത്വവും ചാരുതയും നഷ്ടപ്പെട്ടു.

ഡിന്നര്‍ കഴിഞ്ഞപ്പോള്‍, ആ സായാഹ്നത്തിലെ സുന്ദരിക്ക് ഒരു കുപ്പി ഷാംപെയിന്‍ സമ്മാനിക്കുമെന്ന് ഹോട്ടലിലെ അധികാരികള്‍ പറഞ്ഞു. അയാള്‍ ചുറ്റും നടന്ന് ഭാഗ്യവതിയായ ആ സുന്ദരിയെ കണ്ടെത്തും. ഇതു കേട്ടപ്പോള്‍ എല്ലാവരും ഊറിച്ചിരിക്കാന്‍ തുടങ്ങി. ഇത്തരമൊരു സാധാരണ പ്രഖ്യാപനത്തില്‍ ചിരിക്കാനെന്തിരിക്കുന്നു എന്നായിരുന്നു എന്റെ തോന്നല്‍. ഓരോ സ്ത്രീകളെക്കുറിച്ചും അഭിപ്രായം പറഞ്ഞുകൊണ്ട് അയാള്‍ ഓരോരുത്തരുടെ ചുറ്റും നടന്നു. അയാള്‍ അങ്ങനെ നടന്നുകൊണ്ട് ഓരോന്നു പറയുമ്പോള്‍ ഡിന്നറില്‍ പങ്കെടുക്കാനെത്തിയവര്‍ അലറിച്ചിരിച്ചു. ആലിറ്റാലിയ അയാള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എനിക്ക് പരിഭാഷപ്പെടുത്തിത്തന്നു. ഇവള്‍ക്ക് നല്ല നിതംബമുണ്ട്, ആ മാംസമടക്കുകള്‍ക്കിടയിലൂടെ ആ ചെറിയ മാംസദണ്ഡിന് കടന്നുപോകാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഹാ... ഇത് വേറൊന്ന്. ഇത് ആരും തൊട്ടിട്ടില്ലാത്ത കന്യകയെപ്പോലെ ഭയങ്കര ഇറുക്കം, ഭയങ്കര ബുദ്ധിമുട്ട്. അങ്ങനെ പലതും. അയാള്‍ എന്റെ മേശയ്ക്കടുത്തുവന്നു. എനിക്കാവേശമായിരുന്നു. പക്ഷേ, സ്വല്പം അമ്പരപ്പുണ്ടായിരുന്നു. ഇന്ത്യക്കാരി സ്ത്രീയെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുകയില്ലെന്താണുറപ്പ്? ഇന്ത്യക്കാരായ പെണ്ണുങ്ങള്‍ വളരെ കുലീനകളും മര്യാദക്കാരുമാണെന്നല്ലേ അറിയപ്പെടുന്നത്? വെറമൊരു ഇന്ത്യക്കാരി സ്ത്രീയായല്ല ഞാനവിടെ പ്രത്യക്ഷപ്പെട്ടത്. പട്ടുസാരിയില്‍ പൊതിഞ്ഞ് വലിയ സിന്ദുരപ്പൊട്ടുതൊട്ട് ഭംഗിയുള്ള സ്വര്‍ണഭരണങ്ങളണിഞ്ഞ് ഒരു ഇന്ത്യന്‍ രാജകുമാരിയായാണ്.

ഞങ്ങളുടെ മേശയ്ക്കടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു. ഹായ് വളരെ ആകര്‍ഷത്വമുള്ള സുന്ദരിയായ ഈ ഇന്ത്യന്‍ സുന്ദരിക്കാണ് ഇന്നത്തെ ഷാംപെയിന്‍ കുപ്പിക്ക് ഏറ്റവും അര്‍ഹത. അയാള്‍ അതിശയോക്തി കലര്‍ന്ന മട്ടില്‍ തന്റെ കൈ നീട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്നു. കൈയടിയുടെയും ചിരിയുടെയും ബഹളം ആ മുറിയില്‍ നിറഞ്ഞു. ആളുകള്‍ കൈകൊട്ടി ഒരു പ്രത്യേക രീതിയില്‍ പാട്ടുപാടാന്‍ തുടങ്ങി. അമ്പരപ്പിന്റെയും ആകാംക്ഷയുടെയും അഭിമാനത്തിന്റെയും മിശ്രിതമായ ഭാവത്തോടെ, അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നറിയാതെ, ആ റസ്റ്റോറന്റിന്റെ നടുവിലേക്ക് മാസ്റ്ററുടെ പിന്നാലെ ഞാന്‍ നടന്നു. 'ആ - മാഡം, ഭവതി അവിടെത്തന്നെ നിന്നാല്‍ മതി,' അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു. 'അവര്‍ ഭവതിയുടെ ഗരിമയെ അഭിനന്ദിക്കട്ടെ.' നാണംകൊണ്ട് എന്റെ മുഖം തുടുത്തു. ആ ചെറിയ മേശയുടെ മുകളില്‍ അയാള്‍ ഒരു കസേര സ്ഥാപിച്ചു. ഒരു കുപ്പി ഷാംപെയിന്‍ കൊണ്ടുവന്ന് അത് ആ കസേരയില്‍ വെച്ചു.
'വരൂ, അതെടുക്കൂ,' മാസ്റ്റര്‍ പറഞ്ഞു. ഞാന്‍ സന്ദേഹിച്ചുനിന്നു. എന്തോ ശരിയല്ലായ്ക ഉണ്ടെന്ന് എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ നാണംകൊണ്ട് ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല.
'കമോണ്‍, ആ കുപ്പി താങ്കള്‍ക്കുള്ളതാണ്.' ഞാന്‍ മുന്നോട്ടു നീങ്ങി കുപ്പിയെടുത്ത് അതിന്റെ കഴുത്തിനുതന്നെ പിടിത്തമിട്ടു. അത് എടുക്കുന്നതിനു മുന്‍പായി മാസ്റ്ററുടെ കൈകള്‍ എന്റെ കൈകകള്‍ക്കുമേലെ ചുറ്റി. ഞാന്‍ എന്റെ കൈകകള്‍ വലിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ അത് മുറുകെ പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഗിറ്റാറിന്റെ ഒരു തന്ത്രി മുഴുങ്ങി. പിന്നെ തികഞ്ഞ നിശ്ശബ്ദതയായിരുന്നു. അപ്പോള്‍ മാസ്റ്റര്‍ സംസാരിച്ചു: 'ഇല്ല, ഇല്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ വസ്തുക്കളുടെ കാര്യത്തില്‍ തിടുക്കം കൊള്ളരുത്.' എല്ലാവരും പൊട്ടിച്ചിരിച്ചു. 'ഈ കുപ്പി, ഈ വീഞ്ഞ് നിങ്ങള്‍ ആസ്വദിക്കണം. എത്ര കണ്ട് ഇത് വേണമെന്ന് താങ്കള്‍ കാണിക്കണം.' ഇത് പറയുമ്പോള്‍തന്നെ അയാള്‍ എന്റെ കൈകള്‍കൊണ്ട് മുഷ്ടിമൈഥുനം ചെയ്യുന്നതുപോലെ ഷാംപെയിന്‍ കുപ്പിയുടെ മുന്നോട്ടും പുറകോട്ടും അതിവേഗം ചലിപ്പിച്ചുകൊണ്ടിരുന്നു.

മാസ്റ്റര്‍ തന്റെ കൈ വേഗത്തില്‍ ചലിപ്പിച്ചപ്പോള്‍ സംഗീതത്തിന്റെ ശബ്ദവും ആരോഹണവും വര്‍ധിച്ചു. സംഗീതം അതിന്റെ ഉച്ചസ്ഥായിയിലേക്കു കുതിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ദ്രുതഗതിയിലുള്ള പത പുറത്തേക്കു കുതിച്ചുയര്‍ന്നു. അത് എന്റെ കൈക്കുമുകളിലൂടെയൊഴുകി കസേരയില്‍ പതിച്ചു. പകുതി നിറഞ്ഞ കുപ്പിയുമായി ഞാനെന്റെ ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങിയപ്പോള്‍ അതിനെ 'മഹത്തായ പ്രദര്‍ശനം' എന്നാണ് മാസ്റ്റര്‍ വിശേഷിപ്പിച്ചത്, അദ്ദേഹത്തിന്റെ അഭിപ്രായത്തിനൊപ്പം ചിരിയും കൈയടിയും ഉയര്‍ന്നു കേട്ടു. ഞാന്‍ പരിഭ്രമംകൊണ്ട് എരിപിരികൊള്ളുകയായിരുന്നു. അതേ സമയം ആ പ്രവൃത്തിയുടെ കാല്പനിക ശേഷിയെക്കുറിച്ച് എനിക്കതിശയം തോന്നി. ഇപ്പോള്‍ സംഭവിച്ച കാര്യം തികച്ചും സാധാരണമായ ഒന്നുതന്നെയെന്ന ഭാവത്തില്‍ തികച്ചും അചഞ്ചലമായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ ഇരിപ്പിടത്തില്‍ ഇരുന്നതും ആ വഴുവഴുപ്പന്‍ ബാങ്കര്‍ തന്റെ മാംസളമായ കൈകള്‍കൊണ്ട് എന്റെ തുടയില്‍ പിടിച്ച് ഞെരിച്ചതും ഒന്നിച്ചായിരുന്നു. 'മനോഹരം' അയാള്‍ എന്നോടു പറഞ്ഞു. ഞാന്‍ തികച്ചും ഹൃദ്യമായി ചിരിച്ചുകൊണ്ട് അയാളുടെ കൈകളിലേക്കുതന്നെ നോക്കി.

അയാള്‍ പിടി അയച്ചു, പക്ഷേ കൈകള്‍ അവിടെത്തന്നെ വെച്ചു. എനിക്കു ദേഷ്യം വന്നിരുന്നു. ഡിന്നറിന്റെ പണം അയാളുടേതാണെന്നു കരുതി അയാളുടെ ഇഷ്ടത്തിന് എല്ലാം ചെയ്യാമെന്നുള്ള ധൈര്യമോ? ഒരു കഷണം പാല്‍ക്കട്ടി വായിലാക്കുന്നതിനിടെ ഞാന്‍ ഫോര്‍ക്ക് താഴേക്കിട്ടു. ഫോര്‍ക്ക് എടുക്കാനായി ഞാന്‍ താഴേക്ക് കുനിഞ്ഞു. ഫോര്‍ക്കുമായി ഉയരുന്നതിനിടയില്‍ അത് അയാളുടെ കൈവെള്ളയില്‍ ശക്തിയോടെ കുത്തി. ആ വഴുവഴുപ്പന്‍ ബാങ്കര്‍ വേദനകൊണ്ടു നിലവിളിച്ചുകൊണ്ട് തന്റെ കൈ അവിടെനിന്നും എടുത്തുമാറ്റി. വളരെ വിഷമത്തോടെ അയാളെന്നെ നോക്കി.

'സോറി, അതെന്റെ തെറ്റ്,' ഞാന്‍ പറഞ്ഞു. അയാള്‍തന്നെ പണം കൊടുത്തു. റോമിലെ ഏറ്റവും നല്ല ഡിസ്‌കോത്തെക്കിലേക്കാണ് പിന്നെ ഞങ്ങള്‍ തിരിച്ചത്. കാവല്‍ക്കാര്‍ ഞങ്ങളെ പിടിച്ചുനിര്‍ത്തി, അന്നത്തെ ഡിസ്‌കോ പരിപാടികള്‍ ഒരു സ്വകാര്യ വ്യക്തി ബുക്ക് ചെയ്തിരിക്കുകയായിരുന്നു. കഷ്ടം. ഞങ്ങള്‍ തിരിയെപോകാന്‍ ഒരുങ്ങിയപ്പോള്‍ ഒരു വലിയ ആഡംബരം ജ്വലിക്കുന്ന കാര്‍ വന്നു നിന്നു. അതില്‍നിന്നും ഞാനിന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും കൗതുകമുണര്‍ത്തുന്ന ആളുകള്‍ പുറത്തേക്കിറങ്ങി. യൂറോപ്പിലെയും അമേരിക്കയിലെയും ഫാഷന്‍ മാസികകളില്‍ അതിവിചിത്രമായ വേഷം ധരിച്ച, അസാധാരണത്വം തോന്നിക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അത്തരം ആളുകള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല, എന്നാല്‍ അവരിതാ ഇവിടെ. അതിസുന്ദരന്മാരായ പുരുഷന്മാര്‍. സ്ത്രീ വേഷം കെട്ടി, തിളങ്ങുന്ന വസ്തുക്കള്‍ കൊണ്ടലങ്കരിച്ച ഗൗണുകള്‍ ധരിച്ച് വന്നു.
കടുത്ത, കറുത്ത നിറത്തിലുള്ള മസ്‌കാരയും, കടും ചുവപ്പ് നിറത്തില്‍ ലിപ്സ്റ്റിക്കും, ഉയര്‍ന്ന ഉപ്പൂറ്റിയുള്ള പാദരക്ഷകളും അവരുടെ പ്രത്യേകതകളായിരുന്നു. അതിഗംഭീരമായ, പരിഷ്‌കരിച്ച ശരീരചലനത്തിലൂടെ അവര്‍ ഡിസ്‌കോ ഹാളിലേക്ക് കയറിപ്പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചു നിന്നു.

പോര്‍ച്ചിലേക്കോടിച്ചെന്ന് വാതില്ക്കല്‍ നില്ക്കുന്ന കാവല്‍ക്കാരനോട് ഇന്നത്തെ പാര്‍ട്ടി ആരുടേതാണെന്ന് ഞാന്‍ ചോദിച്ചു. സിനിമാനടന്‍ ഹെല്‍മുട്ട് ബര്‍ജറുടെ ജന്മദിനപാര്‍ട്ടിയായിരുന്നു അത്. ഞാന്‍ അകത്തു കടക്കുവാന്‍ തീരുമാനിച്ചു. 'എനിക്ക് ടോയ്‌ലറ്റില്‍ പോയേ ഒക്കൂ' എന്ന് ഞാനാ വാതില്ക്കല്‍ നില്ക്കുന്നയാളിനോട് അപേക്ഷിച്ചു. അയാള്‍ ആദ്യം അതു കേള്‍ക്കുവാന്‍ തയ്യാറായില്ല, അപ്പോള്‍ ഞാന്‍ ആലിറ്റാലിയ ക്യാപ്റ്റനോട് കാര്യം പറഞ്ഞു മനസ്സിലാക്കി. ഞാന്‍ പാര്‍ട്ടിക്കു വന്നതല്ല. എനിക്ക് ശരിക്കും കക്കൂസില്‍ പോകണം. അവസാനം അയാള്‍ സമ്മതിച്ചു. ഞാന്‍ നേരെ ടോയ്‌ലറ്റിനടുത്തേക്കോടി, പിന്നെ ആരും കാണാതെ ബാറിനടുത്തേക്കോടി. ഹെല്‍മുട്ട് ബര്‍ജര്‍ എവിടെയാണെന്ന് ഞാന്‍ അന്വേഷിച്ചു. ഒരു കൂട്ടം ആളുകള്‍ക്കു നടുവില്‍ നില്ക്കുന്ന ട്രൗസറിട്ട ഒരു മനുഷ്യന്റെ നേര്‍ക്ക് ആ ബാര്‍മാന്‍ കൈ ചൂണ്ടി. ഞാനയാളുടെ നേര്‍ക്ക് പുഞ്ചിരിച്ചുകൊണ്ട് നടന്നടുത്തു.
'ഹല്ലോ, ഞാന്‍ ഇന്ത്യയില്‍ നിന്നാണ്. ഞാന്‍ താങ്കള്‍ക്ക് ജന്മദിനാശംസകള്‍ നേരുവാനെത്തിയതാണ്. ഇതു വളരെ മനോഹരമായ പാര്‍ട്ടിതന്നെ' ഞാന്‍ പറഞ്ഞു. 'എന്തുകൊണ്ട് നിങ്ങള്‍ക്കും പങ്കെടുത്തു കൂടാ? വരൂ ഒരു ഡ്രിങ്ക് കഴിക്കാം.' ഒരു കുപ്പി ഷാംപെയിന്‍ എടുത്ത് എന്നെ ഒരു മൂലയിലുള്ള മേശക്കരികിലേക്കുനയിച്ച്, അവിടെ ഇരുത്തിയശേഷം അയാള്‍ പറഞ്ഞു, 'ഓമനക്കുട്ടീ, നീ തന്നത്താന്‍ ആസ്വദിച്ച് കഴിക്ക്, ഞാന്‍ മറ്റ് അതിഥികളെയൊക്കെ ഒന്നു നോക്കിയിട്ടു വരാം.'

ഞാന്‍ വിജയാഹ്ലാദത്തോടെ പുഞ്ചിരിച്ചു. ഈ ഹെല്‍മുട്ട് എന്തൊരുഗ്രന്‍ ജീവിയാണ്. ലോലവും വെളുത്ത നിറവുമുള്ള, ഭംഗിയുള്ള വിഗ്ഗ് വെച്ച അസാധാരണ രീതിയിലുള്ള ട്രൗസറുമിട്ട - പൃഷ്ടത്തിന്റെ പകുതിയോളം വെളിയില്‍ കാണാം - മനുഷ്യന്‍. ഇത്ര ഭംഗിയുള്ള കാലുകളുള്ള ഒരു മോഡലിനെയും ഞാന്‍ ചിത്രത്തിലോ ജീവനോടെയോ കണ്ടിട്ടില്ല. പെണ്‍വേഷം ധരിച്ച ചിലര്‍ എനിക്കടുത്തു വന്നിരുന്ന് ആഹ്... ഊഹ് എന്നൊക്കെ ശബ്ദമുണ്ടാക്കി. ഞാന്‍ ധരിച്ചിട്ടുള്ള സ്വര്‍ണാഭരണങ്ങളെക്കുറിച്ചും ചുവന്ന പൊട്ടിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമെല്ലാം അവരെന്നോടു ചോദിച്ചുകൊണ്ടിരുന്നു. ആ വേദിയുടെ മധ്യത്തില്‍ ഒരു മായാരൂപി ഒരു ദുഃഖഗാനം പാടിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ധരിച്ചിരിക്കുന്ന വളകളും, കര്‍ണാഭരണങ്ങളും വസ്ത്രങ്ങളും അഴിക്കുന്നതുപോലെ അയാള്‍ കാണിച്ചുകൊണ്ടിരുന്നു. കാമുകനെ കാത്തിരിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചായിരുന്നു ആ ഗാനം. അവിടെയുള്ള ഏറ്റവും നല്ല 'അനുകരണ-നാട്യ-ഗായകനാ'ണയാളെന്ന് ആരോ എന്നോടു പറഞ്ഞു. അയാള്‍ ദിവസവും നിശാക്ലബ്ബുകളില്‍ തന്റെ പ്രകടനം നടത്താറുണ്ടത്രേ. ഞാന്‍ അതില്‍ ലയിച്ചുപോയി. ഞാന്‍ കുറച്ചു മദ്യപിച്ചിരുന്നു. ഞാനയാളുടെ മേലേക്ക് ചാഞ്ഞ് അയാളുടെ കൈകള്‍ കവര്‍ന്നെടുത്തു.

'നിങ്ങള്‍ക്കറിയുമോ, ഇത്രയും മനസ്സിളക്കുന്ന ഒരു സാധനം ഞാന്‍ കണ്ടിട്ടില്ല, എനിക്ക് ഇറ്റാലിയന്‍ ഭാഷ ഒട്ടും അറിയുകയില്ല,' ഞാന്‍ പറഞ്ഞു. അയാള്‍ മൃദുവായി എന്റെ കൈകള്‍ പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി. 'നന്ദി എന്റെ പൊന്നേ, നീ സുന്ദരിയാണ്, നിന്നെക്കുറിച്ചുള്ളതെല്ലാം പറ, എന്നെ വിട്ട് പോകരുത്, അല്ല ഞാന്‍ നിന്നെ അത്ര എളുപ്പം പോകാനനുവദിക്കില്ല.'
അപ്പോള്‍ രാവിലെ നാലുമണിയായിരുന്നു, എങ്ങനെ വീട്ടിലെത്തിപ്പറ്റാനാവുമെന്നായിരുന്നു എന്റെ ചിന്ത. വൈകീട്ട് എന്റെ കൂടെയുണ്ടായിരുന്ന അതിഥികളില്‍നിന്നും ഞാന്‍ ഒറ്റപ്പെട്ടുപോയിരുന്നു. എന്റെ ഭര്‍ത്തൃപിതാവിനെ ശല്യപ്പെടുത്താന്‍ എനിക്കു കഴിയില്ലായിരുന്നു. പെട്ടെന്നുള്ള ഒരു പ്രേരണയില്‍ ഞാന്‍ അയാളോടു പറഞ്ഞു, 'ഇന്നത്തെ ബാക്കിരാത്രി ഞാന്‍ നിങ്ങളുടെ സ്ഥലത്ത് ഉറങ്ങിക്കോട്ടെ, എനിക്ക് പോകാനിടമില്ല.' ആവാമെന്ന് അയാള്‍ പറഞ്ഞു, 'പക്ഷേ സ്വീകരണമുറിയില്‍ കിടക്കേണ്ടിവരും.' അയാളുടെ വീട്ടില്‍ ഒരു കിടപ്പുമുറിയേ ഉണ്ടായിരുന്നുള്ളൂ. അതൊരാശ്വാസമായിരുന്നു. അയാള്‍ എന്നെ നോക്കി, തന്റെ വെപ്പ് കണ്‍പീലികള്‍ ഊരിയെടുത്ത് അയാളതെന്റെ കൈവെള്ളയില്‍വെച്ചു തന്നു. 'ഇത് നിനക്കിരിക്കട്ടെ ഓമനേ, നീയെന്റെ സുഹൃത്താണല്ലോ.' ഞാനാ കണ്‍പീലികളിലേക്ക് നോക്കി, എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എന്തുകൊണ്ട് ഈ കണ്‍പീലികള്‍? ഒരു സ്വവര്‍ഗഭോഗിക്ക് മറ്റൊരാള്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ സമ്മാനമാണതെന്ന് ആരോ എന്നോടു പറഞ്ഞു. അയാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണത്.
അയാളുടെ സ്വീകരണമുറി അത്ര ചെറുതായിരുന്നില്ല. അവിടെയുണ്ടായിരുന്ന മനോഹരമായ ശയ്യയില്‍ ഞാന്‍ കിടന്നു, അയാളെന്നെ പുതപ്പിച്ച് തലക്കുകീഴെ ഒരു തലയിണ തിരുകിവെച്ചു. അയാളെന്റെ ശിരസ്സില്‍ മൃദുവായി തലോടി 'പറുദീസയിലെ മാലാഖേ, നിനക്ക് ശുഭരാത്രി നേരുന്നു.' അങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ വിളക്കുകള്‍ കെടുത്തി. ആകാംക്ഷയോടെ ഞാന്‍ കുറച്ചുനേരം അനങ്ങാതെ കിടന്നു. അയാള്‍ എന്റെ അടുത്തു കിടക്കാന്‍ വരുമോ? അയാള്‍ക്കതില്‍ താത്പര്യമുണ്ടെന്ന് തോന്നിയില്ല, എങ്കിലും അതൊന്നും കൃത്യമായറിയാന്‍ വഴിയില്ല. അങ്ങനെ സംഭവിക്കുന്നത് ഒരു ചീത്ത കാര്യമൊന്നുമല്ല,

അയാള്‍ മാന്യനായ ഒരു സുഹൃത്തായിരുന്നു. കൂടാതെ ഞാനൊരിക്കലും സ്ത്രീവേഷം കെട്ടിയ ഒരു പുരുഷന്റെ ഒപ്പം ശയിച്ചിട്ടില്ല. ഞാനാ ഇരുട്ടില്‍ കാത്തുകിടന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുതിര്‍ത്ത് മെല്ലെ ഉറങ്ങി.

ഞാന്‍ ഉണര്‍ന്നപ്പോള്‍ അടുക്കളയില്‍ തിരക്കിട്ട പണികള്‍ നടക്കുന്നുണ്ടായിരുന്നു. ആരോ പാത്രങ്ങള്‍ കഴുകുന്നുണ്ടായിരുന്നു. കാപ്പിയുണ്ടാക്കുന്ന പെര്‍കോലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞാന്‍ കിടക്കയില്‍ കൈകള്‍ കുത്തിയെഴുന്നേറ്റ് ആ മുറിയില്‍ ആകെയൊന്നു നോക്കി. പെട്ടെന്ന് ഒരു നനുത്ത ശബ്ദം എന്റെ നേരെ വന്നു.
'ഓ. നീ എഴുന്നേറ്റു കഴിഞ്ഞു. എന്തൊരു സുന്ദരി. അന്റോണിയോ കൊണ്ടുവന്ന ഈ സാധനമെന്താണെന്ന് ഞാന്‍ നോക്കട്ടെ?'

മുപ്പതുകളുടെ മധ്യത്തിലെത്തിയ ഒരു മെലിഞ്ഞ മനുഷ്യന്‍ എന്റെ അടുത്തെത്തി. അയാള്‍ തലയിണക്കരികിലിരുന്ന് എന്നെ പരിശോധിക്കാന്‍ തുടങ്ങി. 'എന്തൊരു വലിയ സുന്ദരന്‍ കണ്ണുകള്‍! ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും ഇത്ര വലിയ കണ്ണുകള്‍ ഉണ്ടോ?' ഞാന്‍ തല കുലുക്കി. 'ആഹാ, ആ കൈകള്‍. ഹൊ! ഞാനൊന്ന് നോക്കട്ടെ. വളരെ മെലിഞ്ഞ് ഭംഗിയുള്ളത്.' അയാള്‍ ഉറക്കെ വിളിച്ചുകൂവി. 'അന്റോണിയോ വന്ന് ഈ കൈയൊന്ന് നോക്ക്!' അന്റോണിയോ എത്തി തന്റെ വിഗ്ഗുകളും നീണ്ട ഗൗണുകളും മേയ്ക്കപ്പുമൊന്നുമില്ലാതെ ഒരു സാധാരണ പുരുഷനായിരുന്നു അപ്പോളയാള്‍. അയാള്‍ കുനിഞ്ഞ് എന്റെ കവിളില്‍ ചുംബിച്ചു.

അവരെനിക്ക് വിഭവസമൃദ്ധമായ പ്രാതല്‍ തന്നു. മെലിഞ്ഞ കിരുകിരുപ്പന്‍ ശബ്ദമുള്ള ആള്‍ക്ക് ജലദോഷമുണ്ടായിരുന്നു. അയാള്‍ അന്റോണിയോയോട് തന്റെ അസ്വസ്ഥതയെക്കുറിച്ചു പറഞ്ഞു. അയാളുടെ മുഖത്ത് നീരുവന്നിരുന്നു. മൂക്ക് ചുവന്നിരുന്നു. അയാളെ കണ്ടാല്‍ വൃത്തികെട്ട ആളെപ്പോലെ തോന്നിയിരുന്നു. അയാള്‍ക്കെങ്ങനെ അത്തരം മുഖവുമായി പൊതു ജനങ്ങളെ അഭിമുഖീകരിക്കാനാകും? ഈ അസ്വസ്ഥതക്കിടയ്ക്കും അന്റോണിയോ അയാളെ രാത്രി ഒറ്റയ്ക്കുവിട്ട് പുറത്തുപോയി. അവര്‍ കുറേക്കാലമായി വിവാഹിതരായ ദമ്പതികളെപ്പോലെ കലപില കൂടുമായിരുന്നു. ഞാനവരെ ഇഷ്ടപ്പെടുന്ന മട്ടില്‍ ചിരിച്ചു. തമ്മില്‍ വഴക്കിട്ട് കളിക്കുന്ന കുട്ടികളെപ്പോലെയായിരുന്നു അവര്‍. ആ 'ഭാര്യ' എന്നെ അയാളുടെ അലമാരി തുറന്ന് അയാള്‍ ശേഖരിച്ചു വെച്ചിരുന്ന ഗൗണുകളും വെപ്പുമുടികളും പാദരക്ഷകളും എനിക്ക് കാണിച്ചുതന്നു. അയാള്‍ എന്നെ വീണ്ടും സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി അവിടെ ഒരു കസേരയില്‍ ഉറപ്പിച്ചിരുത്തി. 'അന്റോണിയോ,' അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു, 'ഒരു പാത്രം വെള്ളവും സോപ്പും കൊണ്ടുവാ.' എന്റെ മുഖം കൈകളിലെടുത്ത് വെള്ളവും സോപ്പും ഉപയോഗിച്ച് എന്റെ മുഖത്തെ മേയ്ക്കപ്പെല്ലാം കഴുകിക്കളഞ്ഞു. 'നിനക്ക് ശരിക്കും ഒരു പൗരസ്ത്യ മുഖമാണ്,' അയാള്‍ പിറുപിറുത്തു. 'മനോഹരമായ വലിയ കണ്ണുകള്‍, അത് നിനക്ക് ചേരുന്ന രീതിയിലാക്ക്. നിന്റെ മേയ്ക്കപ്പ് മുഴുവന്‍ സര്‍വത്ര അബദ്ധം.'

അയാള്‍ ഒരു വലിയ മേയ്ക്കപ്പ് പെട്ടി കൊണ്ടുവന്നു. അതില്‍ നിറയെ ചായപ്പെന്‍സിലുകളിലും ക്രയോണുകളുമായിരുന്നു. അരമണിക്കൂറുകള്‍ക്കകം അവര്‍ എന്റെ മുഖത്തെ ജോലി തീര്‍ത്തു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ ഏതാണ്ട് തലചുറ്റി വീണുപോയി. ആ മുഖവും വെച്ചുകൊണ്ട് എനിക്ക് വഴിയിലറങ്ങാനാകില്ല. എന്റെ കണ്‍പോളകള്‍ക്കുമീതെ മാത്രം ആറ് വിവിധ നിറങ്ങളായിരുന്നു. ഊത, വെള്ള, നീല ലോഹിതം, തവിട്ട്, നീല, പച്ച. എന്റെ പുരികങ്ങള്‍ വളരെ കനം കുറഞ്ഞതും അസാധാരണമാംവിധം വളഞ്ഞതുമാക്കിത്തീര്‍ത്തിരുന്നു. എന്റെ ചുണ്ടുകള്‍ക്ക് ജ്വലിക്കുന്ന ചുവപ്പു നിറമായിരുന്നു. അവര്‍ എന്റെ നെറ്റിയില്‍ തൊട്ട പൊട്ട് പരമശിവന്റെ തൃക്കണ്ണുപോലെയായിരുന്നു.

'അത് കാണാന്‍ മനോഹരമല്ലേ? ആ മുഖംകൊണ്ട് നീയൊരു ഭൂകമ്പമുണ്ടാക്കും. ഗതാഗതം സ്തംഭിപ്പിച്ച് എല്ലാവരും നിന്റെ കാല്ക്കലായിരിക്കും, നീ നോക്കിക്കോ,' ആ കിറുകിറാ ശബ്ദം പറഞ്ഞു. ഞാന്‍ സന്ദേഹത്തോടെ പുഞ്ചിരിച്ചു. 'അതു ഗംഭീരംതന്നെ. പക്ഷേ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്...' അയാളുടെ മുഖത്ത് ദേഷ്യം വന്നു. 'അത് രാവിലേക്കുള്ളതെന്നും ഇത് രാത്രിയിലേക്കുള്ളതെന്നും ആരാണ് പറഞ്ഞത്? പൊരുത്തപ്പെടുത്താന്‍ പറ്റാവുന്നതു മാത്രം പൊരുത്തപ്പെടുത്തുക. നിനക്ക് നിന്റെ സൗന്ദര്യത്തെക്കുറിച്ചുതന്നെ അമ്പരപ്പാണോ?'
എനിക്കെന്തു പറയാന്‍ കഴിയും? ഇതേവേഷത്തില്‍ എനിക്ക് ഭര്‍ത്തൃപിതാവിന്റെ അടുത്തേക്ക് ചെല്ലാനാകുമോ? വൈകിട്ട് കുറച്ചു സമയം അവരോടൊത്തു ചെലവഴിക്കാമെന്ന ഉറപ്പുനല്കിയപ്പോള്‍ അവരെന്നെ പോകാനായി ഒരുക്കിത്തന്നു, ഞാന്‍ റോഡിലെത്തി. ഒരു ടാക്‌സിപോലും കാണാനില്ല. വളരെ ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഞാന്‍ റോഡിലൂടെ നടന്നു. ചിലര്‍ എന്നെ തുറിച്ചുനോക്കി, ചിലര്‍ കമന്റടിച്ചു, ചിലര്‍ പുറകോട്ടുമാറി, താമസിയാതെ എന്നെ കടന്നുപോകുന്ന ആളുകളുടെ എല്ലാത്തരം ആംഗ്യങ്ങളുമായി ഞാന്‍ പരിചയപ്പെട്ടു. അതെ, അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും. അവര്‍ക്ക് ഒന്നുകില്‍ കളിയാക്കാനോ സ്തംഭിച്ചു നില്ക്കുവാനോ ചിരിക്കുവാനോ കഴിയും. ഞാന്‍ അവരെ കടന്നുപോന്നപ്പോഴുള്ള നിമിഷനേരത്തെ കാര്യമായിരുന്നു അത്. അവരുടെ ഭാഷ എനിക്കു മനസ്സിലായില്ല. ഞാന്‍ എല്ലാവരോടും ചിരിച്ചു. അവര്‍ക്ക് എന്നെ അറിയില്ല. അതുകൊണ്ടെന്തു വ്യത്യാസം? തിരക്കു പിടിച്ച തിങ്കളാഴ്ച ഞാനൊരു തമാശ കളിച്ചു എന്നുമാത്രം. അമ്പരപ്പില്‍ നിന്നുണ്ടാകുന്ന വിഡ്ഢിത്തം ഞാന്‍ കണ്ടിരുന്നു. ആ അനുഭവത്തിനുശേഷം ഇത്രയും അമ്പരന്ന മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല.
പക്ഷേ, ഞാന്‍ കണ്ട എല്ലാ ഇറ്റലിക്കാരും സുന്ദരന്മാരും ബോധമുള്ളവരുമല്ല. തന്റെ വീട്ടില്‍ക്കൊണ്ടുപോയി എന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച, ഞാന്‍ വെനീസില്‍വെച്ചു കണ്ടുമുട്ടിയ, ആ വൃത്തികെട്ട മനുഷ്യനെ ഞാനോര്‍ക്കുന്നു. ഞാനതില്‍നിന്നും രക്ഷപ്പെട്ടു, പക്ഷേ, പിറ്റേ ദിവസം രാവിലെയാണ് എന്റെ ചെറിയ ബാഗും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കുന്നത്. ഹോട്ടലിലെ പണം കൊടുക്കേണ്ടിയിരുന്നു. ആ ഹോട്ടലിലെ സ്ത്രീകള്‍ വളരെ ദയവുള്ളവരായിരുന്നു. എന്റെ അവസ്ഥ അവര്‍ക്ക് മനസ്സിലായി. എന്നെ അവിടെ താമസിക്കുവാനും റോമിലേക്ക് ടെലിഫോണ്‍ ചെയ്യുവാനും അവര്‍ അനുവദിച്ചു. ബാബായുടെ സുഹൃത്ത് എന്നെ രക്ഷിച്ചു. അയാള്‍ എന്നേയും കൂട്ടി എന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവന്റെ വീട്ടിലെത്തി. വീടിനകത്തുണ്ടായിരുന്ന ആളുകളില്‍നിന്നും എന്റെ പാസ്‌പോര്‍ട്ട്, ബാഗ് എന്നിവ ഞാനെടുത്തു. അയാള്‍ എന്നെ കാണാന്‍ വന്നില്ല. തിരിച്ചു പോരുമ്പോള്‍ വലിയൊരു ഉരുളന്‍ കല്ലെടുത്തെറിഞ്ഞ് അയാളുടെ കാറിന്റെ ചില്ല് ഞാന്‍ എറിഞ്ഞുടച്ചു.

റോമിലെ എന്റെ അവസാന സായാഹ്നത്തില്‍ ഹോട്ടലിലെ ഒരു മനുഷ്യന്‍ എനിക്ക് അഗ്നിപരീക്ഷയ്ക്ക് തുല്യമായ ഒരു യാത്ര ഏര്‍പ്പാടുചെയ്തു. ഞാനതില്‍നിന്ന് ഉണര്‍ന്നെണീറ്റപ്പോള്‍ ആ മനുഷ്യന്‍ അപ്രത്യക്ഷനായിരുന്നു. ഞാന്‍ പുറത്തിറങ്ങി വൈകീട്ട് എല്ലാം അടയ്ക്കുന്നതുവരെ പ്യാസാ നവോനയില്‍ നടന്നു. കള്ളന്‍മാര്‍ എന്നെ തുറിച്ചുനോക്കി. രണ്ടുപേര്‍ മെല്ലെ മെല്ലെ എന്നെ സമീപിച്ചു 'സിഗരറ്റ്?' ഒരാള്‍ ചോദിച്ചു 'ലൈറ്റര്‍?' വേറെ ഒരാള്‍ ചോദിച്ചു. പതിവു പരിപാടികള്‍. അവര്‍ക്ക് എന്നില്‍നിന്നും എന്താണ് തട്ടിപ്പറിക്കാനുള്ളത്? ഞാന്‍ അവരെ രണ്ടുപേരെയും എന്നോട് സംസാരിച്ചിരിക്കാന്‍ ക്ഷണിച്ചു. രസകരമായ മുറി ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് അവര്‍ എന്നോട് ഒപ്പം തോട്ടത്തിലൂടെ നടന്നു. റോഡില്‍ പോലീസ് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. കള്ളന്‍മാരില്‍ ഒരാള്‍ തോട്ടത്തിലെ ബെഞ്ചില്‍ കിടന്നു. മറ്റൊരാള്‍ ഞാന്‍ താമസിക്കുന്ന വീട്ടിലേക്ക് എന്റെ കൂടെ വന്നു. ഞാന്‍ അയാളോട് യാത്ര പറയുമ്പോള്‍ നേരം പ്രഭാതമായിരുന്നു. എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഞാന്‍ അവിടെ കണ്ടുമുട്ടിയവരില്‍ ഏറ്റവും നല്ല മനുഷ്യര്‍ അവരായിരുന്നു, കള്ളന്‍മാര്‍.
ഞാന്‍ റോമില്‍ താമസിക്കുന്ന കാലത്ത് ആ വര്‍ഷത്തെ ഏറ്റവും വലിയ സംഗീതമേളയെന്ന് അറിയപ്പെടുന്ന പോപ് സംഗീതമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അഞ്ചു രാത്രിയും പകലും നീണ്ടുനിന്ന ആ പരിപാടിയില്‍ 25000-ത്തില്‍പരം ആളുകള്‍ പങ്കെടുത്തു. ആറിയ (അഞകഅ) എന്ന സംഘത്തിലായിരുന്നു എന്റെ സ്ഥാനം. അവരുടെ സംഗീതത്തിനൊപ്പിച്ച് ഞാന്‍ വേദിയില്‍ നൃത്തം ചെയ്തു ആ വലിയ തമ്പിനുള്ളില്‍ ഉരുളക്കിഴങ്ങിന്റെയും, കാരറ്റിന്റെയും ഓറഞ്ചിന്റെയും തൊലി കളഞ്ഞ് ആ വലിയ സംഭവത്തിന്റെ ഒരുക്കങ്ങളില്‍ ഞാനും ഭാഗഭാക്കായി. ഞാനെന്തിനും തയ്യാറായിരുന്നു, പക്ഷേ യാതൊന്നും നടന്നില്ല. ഞങ്ങളെല്ലാം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. പക്ഷേ, നിരാശയ്ക്കു വഴിയൊരുങ്ങിയില്ല. കുഞ്ഞുങ്ങള്‍ എന്ന പുഷ്പങ്ങള്‍ക്കൊത്തുകഴിയുക എന്നത് മഹത്തായ അനുഭവമായിരുന്നു. ഞാനവരിലൊരാളായി. ആ സുന്ദരമായ നാട്ടിന്‍പുറത്തുകൂടെ ഞങ്ങള്‍ മിലാനിലേക്ക് യാത്ര തിരിച്ചു. നിരനിരയായി നില്ക്കുന്ന മരങ്ങള്‍ ഞങ്ങളെ കടന്നുപോയി. ഭംഗിയുള്ള കാറുകള്‍ കടന്നുപോയി. വെള്ളമേഘങ്ങള്‍ക്കു പുറകില്‍നിന്നും സൂര്യന്‍ എത്തിനോക്കി, അപ്പോള്‍ ആരെങ്കിലും ഗിറ്റാറിന്റെ തന്ത്രിയില്‍ കൈവെക്കും. ഞങ്ങളിതിനോടൊത്തു നിമിഷങ്ങള്‍ പങ്കുവെച്ചുകൂടാ. ഞാനീ ലോകത്തെ അപ്പാടെ സ്‌നേഹിച്ചു. ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു.

യൂറോപ്പില്‍ എന്റെ താമസം നീട്ടുവാന്‍ ഞാനാഗ്രഹിച്ചു. എന്റെ ആഗ്രഹം സാധിച്ചുതരാന്‍ കബീര്‍ തയ്യാറായിരുന്നു നിങ്ങളുടെ ഓടിനടന്നാസ്വാദിക്കുന്ന ഭാര്യ എന്നു തിരിച്ചുവരുമെന്ന ചോദ്യത്തിന് മറുപടിയായി കബീര്‍ ചിരിച്ചു. 'പണം തീരുമ്പോള്‍ അവള്‍ തിരിച്ചുപോരും.' ഞങ്ങള്‍ കൃത്യമായും പരസ്​പരം കത്തുകളെഴുതി. ബോംബെയിലെ പിരിമുറുക്കത്തില്‍നിന്നും മോചിതയായിരിക്കുമ്പോഴും ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്ന കാര്യം അംഗീകരിച്ചു. ഇറ്റലിയിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത് എനിക്ക് അദ്ദേഹത്തിന്റേതുപോലുള്ള പെരുമാറ്റരീതികളും ഭാവപ്രകടനങ്ങളുമാണെന്നാണ്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായി ഞാനതിനെ കണക്കാക്കി.

ഇറ്റലിയില്‍നിന്നും ഞാന്‍ നേരെ പറന്നത് പാരീസിലുള്ള എന്റെ ബോയ്ഫ്രണ്ട് ഴാന്‍ ഴാകസിന്റെ അടുത്തേക്കാണ്. ഇന്ത്യയില്‍നിന്നുള്ള കറുത്ത യക്ഷിയെക്കണ്ട് അവന്റെ മാതാപിതാക്കള്‍ അമ്പരന്നു. എന്നോടൊപ്പം മാത്രമാവുന്ന സന്ദര്‍ഭങ്ങളില്‍, എന്തെങ്കിലും കാരണം പറഞ്ഞ്, അയാളുടെ അച്ഛന്‍ എന്നില്‍നിന്നു ഓടിരക്ഷപ്പെടും. അവസാനം അവര്‍ക്ക് പിരിമുറുക്കം ഏറിയപ്പോള്‍ അയാളുടെ പക്കല്‍ വേണ്ടത്ര പണം നല്കി ഫ്രാന്‍സിലൂടെ അങ്ങോളമിങ്ങോളം എന്നെ കൊണ്ടുനടക്കാന്‍ അവര്‍ അവനോടു നിര്‍ദേശിച്ചു. ഞാനതിഷ്ടപ്പെട്ടു. റോമിനുശേഷം പാരീസ് ആന്റി - ക്ലൈമാക്‌സ് തന്നെയായിരുന്നു. പക്ഷേ ഫ്രഞ്ചുകാരായ പുരുഷന്‍മാര്‍ നിരാശാജനകമാംവിധം ഒട്ടും സംഭാഷണ പ്രിയരല്ലായിരുന്നു.

ഫ്രാന്‍സ് എന്റെ വേദിയല്ലായിരുന്നു. എല്ലാ പുരുഷന്‍മാരുടെ മുഖത്തും ഒരുതരം ക്രൂരമായ ആനന്ദത്തിന്റെ ഭാവമായിരുന്നു. വെറുതെ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ അവരുടെ മുഖത്ത് ക്രൂരമായ ലൈംഗിക വൈകൃതത്തിന്റെ ഇഴകള്‍ കാണാം. ഒരു ഫ്രഞ്ച് സുഹൃത്തിനൊപ്പം അത്താഴം കഴിക്കാന്‍ പോയപ്പോള്‍, എനിക്ക് ഏത് ഡെസര്‍ട്ട് ആണ് താത്പര്യം എന്ന് ചോദിച്ചതിങ്ങനെ: 'ഏതുതരം ചാട്ടയടിയാണ് നിങ്ങള്‍ക്ക് താത്പര്യം?' അതു കേട്ടപ്പോള്‍ ആഹാരം എന്റെ തൊണ്ടയില്‍ കുടുങ്ങി വിക്കി. എല്ലായിടത്തും അതങ്ങനെയായിരുന്നു - രതിമൂര്‍ച്ഛയോടുള്ള ഒരു തരം അഭിനിവേശം. രതിയല്ല രതിമൂര്‍ച്ഛമാത്രം. രതിമൂര്‍ച്ഛ നല്കുന്നതിനോടുള്ള നാനാതരം രീതികളും വസ്തുക്കളും അവര്‍ പരീക്ഷിച്ചുനോക്കും. അത്താഴം, അതു കഴിഞ്ഞാല്‍ മദ്യപാനം, അതു കഴിഞ്ഞാല്‍ ഡിസ്‌കോത്തെക്കുകള്‍, അതു കഴിഞ്ഞാല്‍ രതിമൂര്‍ച്ഛ. ലൈംഗികാനുഭവത്തിനുവേണ്ട വൈകാരികമായ ബോധത്തിലൂന്നിയ സമീപനത്തിന്റെ അന്നാന്നിധ്യം ഭീതിജനകമായിരുന്നു. ഓരോരുത്തര്‍ക്കും അവനവന്റേതായ രീതി, ഞാന്‍ സ്വയം പറഞ്ഞു. എല്ലാറ്റിനും പുറമെ അവരുടെ ഏറ്റവും വലിയ പിന്‍മുറക്കാരന്‍ മാര്‍ക്വിസ് ദി സാദ് ആണല്ലോ.
പാരീസ് നിരാശാജനകമായപ്പോള്‍ ലണ്ടന്‍ എന്നെ അതിശയിപ്പിച്ചു. ആ നഗരം എന്നെ മടുപ്പിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അതുകൊണ്ട് അവിടെ പോകുവാന്‍ എനിക്കത്ര താത്പര്യമില്ലായിരുന്നു. പക്ഷേ, എനിക്കവിടെ രസകരമായ ദിനങ്ങളായിരുന്നു. ഇടയ്ക്കിടെയുള്ള യാത്രകളായിരുന്നു ഏറ്റവും ആകര്‍ഷകമായിരുന്നത്. ഓരോ യാത്രയിലും ഞാന്‍ കബീറിനുവേണ്ടി ദാഹിച്ചു. നിരവധി ഭൂഖണ്ഡങ്ങള്‍ കടന്ന് അദ്ദേഹത്തിനെ ഒന്നു തൊടുവാന്‍ ഞാനാഗ്രഹിച്ചു. അദ്ദേഹം എന്റെ പുരുഷനായിരുന്നു. അക്കാര്യത്തില്‍ എന്റെ മനസ്സില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം പ്രധാന റോളില്‍ അഭിനയിക്കുന്ന ഇറ്റാലിയന്‍ ടെലിവിഷന്‍ പരമ്പരയായ സന്തോകന്‍ ചിത്രീകരിച്ചുകഴിഞ്ഞാല്‍ കബീര്‍ മലേഷ്യയിലേക്കു പോകാന്‍ പദ്ധതിയിടുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്കു തിരിച്ചു. ഞാന്‍ പ്രണയിക്കുന്ന പുരുഷന്റെ അടുത്തെത്താന്‍ എനിക്ക് കൊതിയായിരുന്നു. ആ കാലത്ത് ഞങ്ങളുടെ ബന്ധം പ്രണയംകൊണ്ട് നിറഞ്ഞുതുളുമ്പിയ ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ യൂറോപ്പില്‍ക്കണ്ട മനുഷ്യര്‍ ദുഃഖിതരുടെ ഒരു കൂട്ടമായിരുന്നു. എല്ലാവര്‍ക്കും വേണ്ടത് ഫക്കിങ്, ഫക്കിങ്, ഫക്കിങ് മാത്രം. പക്ഷേ, കബീറും ഞാനും വ്യത്യസ്തരായിരുന്നു. മറ്റുള്ളവരുടെ പ്രണയത്തേക്കാള്‍ ഏറെ സത്യസന്ധമായിരുന്നു ഞങ്ങളുടെ പ്രണയം. എനിക്ക് വീട്ടില്‍ തിരിച്ചെത്തിയേ മതിയാവൂ.

ശകലം ദുഃഖത്തോടുകൂടിയാണ് ഞാന്‍ യൂറോപ്പില്‍നിന്നും പോന്നത്. സ്വാതന്ത്ര്യവും ആനന്ദവും ഞാന്‍ അവിടെ അനുഭവിച്ചു, ആസ്വദിച്ചു. ഇറ്റലിയിലെത്തിയപ്പോള്‍ സ്വതന്ത്ര ചിന്താഗതിയുള്ള ഒരു വ്യക്തിക്കാവശ്യമായ സാധാരണത്വവും ആരോഗ്യവുമുള്ള ഒരു ലോകത്തിലെത്തിപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്. വളരെ ആഴത്തില്‍നിന്നും പെട്ടെന്ന് ജലോപരിതലത്തിലെത്തിച്ചേരുന്ന ഒരു നീന്തല്‍ക്കാരനെപ്പോലെ. സാംസ്‌കാരികമായും മനഃശാസ്ത്രപരമായും സ്വഭാവത്തിലും പൗരസ്ത്യവും പാശ്ചാത്യവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വാതന്ത്ര്യമൂല്യമുള്ളതെന്നു പറയാവുന്നത്, അവനവനോട് പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുക എന്നതുതന്നെയാണ്.
ആത്മാവിന്റെ സ്വാതന്ത്ര്യമെന്നത് പക്വതയുടെയും ബുദ്ധിശക്തിയുടെയും അറിവിന്റെയും ഉത്പന്നമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് ഏറെ മുന്നോട്ടു പോകാനുണ്ട്.
ഇന്ത്യക്കാരില്‍ നടുക്കമുണ്ടാക്കുക എന്നത് വളരെ എളുപ്പമാണ്. ഞാനെപ്പോഴും ആളുകളെ അപകീര്‍ത്തിപ്പെടുത്തിയെഴുതാറുണ്ടായിരുന്നു. യൂറോപ്പില്‍വെച്ച് ഞാനൊരു വൈബ്രേറ്റര്‍ (കൃത്രിമലിംഗം) വാങ്ങിച്ചിരുന്നു. ബോംബെ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥന്‍ എന്റെ പെട്ടി തുറന്നപ്പോള്‍ ഇതു കണ്ടെത്തി. നിരോധിക്കപ്പെട്ട ഒരു വസ്തുവാണ് ഞാന്‍ കൊണ്ടുവന്നത് എന്നുപറഞ്ഞ് അയാള്‍ പ്രശ്‌നമുണ്ടാക്കി.

'അനുവദിക്കപ്പെട്ടിട്ടില്ലാത്തതെന്നതുകൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്?' ശബ്ദമുയര്‍ത്തി ഞാന്‍ പ്രതിഷേധിച്ചു. 'എന്റെ ഭര്‍ത്താവ് മിക്കവാറും നഗരത്തിനു പുറത്തായിരിക്കും. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഞാനൊരു വിശ്വസ്തയായ ഭാര്യയാകാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ വിശ്വാസവഞ്ചനയെ പ്രോത്സാഹിപ്പിക്കുകയാണ്, ഞാന്‍ പറഞ്ഞു. അയാള്‍ക്കതുകൊണ്ട് എന്താണ് പ്രശ്‌നം? അയാളൊരു നെറികെട്ട മര്‍ക്കടമുഷ്ടിക്കാരനാണ്,' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. എന്റെ ജല്പനം കേട്ട ആ മനുഷ്യന്‍ വൈബ്രൈറ്റര്‍ എന്റെ പെട്ടിയില്‍ തിരികെ നിക്ഷേപിച്ചുകൊണ്ട് എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു.

ഏറ്റവും അദ്ഭുതകരമായ കണ്ടുപിടിത്തമാണ് വൈബ്രേറ്റര്‍. വൈകാരികമായ പ്രശ്‌നങ്ങളില്ല, രോഗങ്ങള്‍ വരുന്ന പ്രശ്‌നമില്ല. തെറ്റു ചെയ്തുവെന്ന പ്രശ്‌നമില്ല, ഉടനടി രതിമൂര്‍ച്ഛ കിട്ടും. അതൊരെണ്ണം കൈയിലുണ്ടെങ്കില്‍ പെണ്ണിന്, പുരുഷനുമായി സുഖകരമായ ബന്ധം സ്ഥാപിക്കാം. യൂറോപ്പില്‍നിന്നും തിരിച്ചുവന്ന് അധികം താമസിയാതെ ഞാന്‍ വലിയൊരു വിവാദവിഷയമായിത്തീര്‍ന്നു. ഒരു സിനിമാപ്രസിദ്ധീകരണം ഞാന്‍ നഗ്നഓട്ടം നടത്തുന്ന ചിത്രം പ്രസിദ്ധീകരിച്ചു. ബോംബെയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയുടെ മുന്നിലുള്ള തിരക്കുപിടിച്ച റോഡിലാണ് ഞാന്‍ അങ്ങനെ ചെയ്തതെന്ന് വാര്‍ത്ത പരന്നു. യഥാര്‍ഥത്തില്‍ ഞാന്‍ അങ്ങനെ യാതൊന്നും ചെയ്തിരുന്നില്ല.

നഗ്നഓട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട ആ സംഭവം നടന്നത് ഗോവയിലായിരുന്നു. അക്കാലത്ത് അര്‍ജുന ബീച്ചില്‍ ഹിപ്പികളുമൊത്ത് ഞാന്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. അവിടെ എല്ലാവരും നഗ്നരായിട്ടാണ് നടന്നിരുന്നത്. ഒരു നീന്തല്‍ വസ്ത്രം ധരിച്ച് നടന്നാല്‍ അതുപോലും അസാധാരണമായ ഒന്നായി കരുതപ്പെട്ടു. അതുകൊണ്ട് മറ്റുള്ളവരോപ്പോലെ ഞാനും ഒരു നഗ്നതാവാദിയായി. ആ സമയത്ത് ആരെങ്കിലും എന്റെ നഗ്നചിത്രമെടുത്തുകാണും. ബോംബെയിലെ ആ വാരികയ്ക്കു എന്റെ നഗ്നചിത്രത്തെ ബോംബെയിലെ ഏതെങ്കിലും തെരുവുദൃശ്യമായി യോജിപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ. ആളുകള്‍ വളരെ തെറ്റിദ്ധരിക്കപ്പെടാവുന്നവരാണല്ലോ. ആരും അതിനെ ചോദ്യം ചെയ്തില്ല. ഞാനിത് യഥാര്‍ഥത്തില്‍ ബോംബെയിലാണ് ചെയ്തിരുന്നതെങ്കില്‍ അതിനൊപ്പം വലിയ ജനക്കൂട്ടമുണ്ടാകുമായിരുന്നു. അത് ചിത്രത്തില്‍ വരുമായിരുന്നു. ഞാന്‍ അത് ചെയ്ത സ്ഥലവും സമയവും നോക്കുകയാണെങ്കില്‍ ഞാന്‍ ചെയ്തത് തികച്ചും ശരിയാണ്. പക്ഷേ, ഈ കൂട്ടിക്കലര്‍ത്തിയ ചിത്രം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍, വിഷയപ്രസക്തി നഷ്ടപ്പെട്ടതുമൂലം അത് വൃത്തികെട്ട കാര്യമായി മാറി. എന്തൊക്കെയായാലും ആ നഗ്നചിത്രം നിരവധി വാരികകളില്‍ പ്രത്യക്ഷപ്പെട്ടു. അതിനെക്കുറിച്ച് വാദകോലാഹലങ്ങളുണ്ടായി. അതുകൊണ്ട് അത് നിഷേധിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലായിരുന്നു. ഞാന്‍ അതുകൊണ്ട് ഒന്നും മിണ്ടാതിരുന്നു. നിഷേധങ്ങള്‍കൊണ്ടോ വസ്തുതകള്‍ വിശദീകരിച്ചതുകൊണ്ടോ യാതൊരു കാര്യവുമില്ലായിരുന്നു. മാധ്യമങ്ങളെ എനിക്ക് നന്നായറിയാം. സിനിമാ പാര്‍ട്ടികളില്‍നിന്ന് ഞാന്‍ അകന്നുനിന്നാല്‍ എന്നെപ്പറ്റിയും കബീറിനെപ്പറ്റിയും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍, കിംവദന്തികള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. വായനക്കാര്‍ക്ക് മാധ്യമങ്ങളില്‍ കാണുന്നതായിരുന്നു സത്യം.

ചെയ്ത കാര്യങ്ങളോര്‍ത്ത് ഞാന്‍ ഒരിക്കലും ദുഃഖിച്ചിട്ടില്ല. ഓരോ കാര്യത്തിനും അതിന്റേതായ സമയവും സ്ഥലവുമുണ്ട്. അനുഭവങ്ങള്‍ നമ്മളെ മാനസികവികാസത്തിന് സഹായിക്കുന്നു. എന്നോടുള്ള മാധ്യമങ്ങളുടെ അതീവതാത്പര്യം എന്നെ അദ്ഭുതപ്പെടുത്തി. ഞാനിത് ചെയ്തുകഴിഞ്ഞപ്പോള്‍ ആളുകള്‍ എന്റെ ചുറ്റും കൂടിയത് ഞാന്‍ ആസ്വദിച്ചു. ആളുകള്‍ ഇതുകണ്ട് മരവിച്ചുപോയതും ഞാനസ്വദിച്ചു. ഞാന്‍ എന്റെ വസ്ത്രമുരിയുകയാണെങ്കില്‍ തിക്കും തിരക്കുമുണ്ടായി. ഞാന്‍ വസ്ത്രം ധരിച്ചാല്‍ അത് ലഹളയുണ്ടാക്കി. മാധ്യമങ്ങളായിട്ടുള്ള കളിയും അതിനുള്ള അവസരങ്ങള്‍ നല്കുകയും അതിനെ ഞെട്ടിക്കുകയും ചെയ്തത് എന്തെങ്കിലും തോന്നലുകൊണ്ടല്ല, ധാരാളം സമയമുണ്ടായിരുന്നതുകൊണ്ടാണ്.

ഏതെങ്കിലും ദിശയില്‍ ഞാന്‍ ജീവിതം കളിക്കുകയാണെന്നോ, ഞാനൊരു ബഹുമാനമര്‍ഹിക്കാത്ത സ്ത്രീയാണെന്നോ എനിക്കു തോന്നിയില്ല. എല്ലാവരും നഗ്നഓട്ടത്തെക്കുറിച്ചാണു സംസാരിച്ചുകൊണ്ടിരുന്നത്. അതില്‍ അപകീര്‍ത്തികരമായ ഇത്രയധികം കാര്യങ്ങള്‍ എന്തുണ്ട്? നഗ്നയായി നടക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് നഗ്നഓട്ടംപോലെ ഒന്നല്ല. അവിടെ ആളുകളെ ഞെട്ടിക്കുന്നവിധം നിങ്ങള്‍ വസ്ത്രമുരിയുന്നു. വര്‍ഷങ്ങളോളം വസ്ത്രമില്ലാതെ ഞാന്‍ നടന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ നോക്കിനില്ക്കുമ്പോള്‍ ഞാന്‍ നഗ്നയായി ഗോവന്‍ ബീച്ചില്‍ കറങ്ങിനടന്നിട്ടുണ്ട്. എന്റെ വീട്ടില്‍ ഞാന്‍ നഗ്നയായി നടന്നിട്ടുണ്ട്. പ്രകൃതിയിലെ മറ്റു വസ്തുക്കള്‍പോലെ തികച്ചും സ്വാഭാവികവും സാധാരണവുമായ ഒന്നാണ് എനിക്ക് മനുഷ്യശരീരം. ഒരു മനുഷ്യന്റെ ലിംഗം പുറത്തേക്കു നീണ്ടുകിടക്കുന്നതു കണ്ടാല്‍, ഞാനതിനെക്കുറിച്ചോര്‍ത്ത് ആവേശഭരിതയാവുകയില്ല. അതുകൊണ്ട് എന്റെ നഗ്നത കാണുമ്പോള്‍ ആളുകള്‍ അതിനെക്കുറിച്ചോര്‍ത്ത് അമിതാവേശം കൊള്ളണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കഴുത്തിറക്കിവെട്ടിയ ബ്ലൗസ് ധരിച്ചുകണ്ടാല്‍ ആളുകള്‍ 'ക്യാ ചീസ് ഹൈ' (എന്തൊരുഗ്രന്‍ സാധനം) എന്ന അഭിപ്രായപ്രകടനം നടത്തുമായിരുന്നു. എല്ലാം വളരെ നിസ്സാരമായെടുത്തുകൊണ്ട് ഇതാ ഈ സാധനം മുഴുവന്‍ കണ്ടുരസിച്ചോ എന്നു ഞാന്‍ പറയാന്‍ സാധ്യതയുണ്ട്.
ഞാന്‍ പ്രകോപനപരമായി വസ്ത്രം ധരിച്ചിട്ടുണ്ട്. പക്ഷേ, പുരുഷന്മാരെ സന്തോഷിപ്പിക്കാനല്ല. അടിസ്ഥാനപരമായി എന്നെ സന്തോഷിപ്പിക്കാനാണ് ഞാന്‍ അങ്ങനെ വസ്ത്രം ധരിച്ചത്. ടിഗ്വി (അറുപതുകളിലെ പ്രസിദ്ധയായ മോഡല്‍) എന്നേക്കാള്‍ കൂടുതല്‍ പ്രകോപനപരമായി വസ്ത്രം ധരിച്ചു. പക്ഷേ, ആരും രണ്ടുവട്ടം അവളെ നോക്കിയില്ല. കഴുത്തിറക്കിവെട്ടിയ അനാവശ്യ സ്ഥലങ്ങളില്‍ തുറന്നിട്ട, ചില സ്ഥലങ്ങളില്‍ വിടവുകളിട്ട വസ്ത്രം ധരിച്ചതു കണ്ടപ്പോള്‍ ആളുകള്‍ എന്നെ തുറിച്ചുനോക്കി അവരുടെ വായില്‍നിന്നും വെള്ളമൊലിച്ചു.
എന്തിനവരെ പട്ടിണിക്കിടണം? ഞാന്‍ കണ്ടതുപോലെ, എനിക്കത് ധാരാളമുണ്ടെങ്കില്‍ ഞാന്‍ അത് പ്രദര്‍ശിപ്പിക്കണം.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എല്ലാറ്റിനും സമയവും സന്ദര്‍ഭവുമുണ്ട്. അത്തരത്തിലുള്ള ജീവിതഘട്ടത്തിലേക്ക് ഇനി ഞാന്‍ മടങ്ങിപ്പോവുകയില്ല. പക്ഷേ, അങ്ങനെ പോവാന്‍ എനിക്ക് ലജ്ജയൊന്നുമില്ല. അപ്പോള്‍ ജീവിതം വേഗതയാര്‍ജിച്ചിരുന്നു. ഞാന്‍ എന്റെ ബുദ്ധിയും സൗന്ദര്യവും വര്‍ധിപ്പിച്ചു. എല്ലായ്‌പോഴും ഞാന്‍ സെക്‌സിന്റെ കുരുക്കില്‍ വീണു. ഒരുപക്ഷേ, ഞാന്‍ അതിനെ പ്രണയമെന്നു തെറ്റിദ്ധരിച്ചതാവാം. 

No comments:

Post a Comment